ദില്ലി: മെഹുൽ ചോക്സിയുടെ സ്വത്ത് കണ്ടു കെട്ടാൻ ഇഡിയുടെ ഊർജിത നീക്കം. പത്തു രാജ്യങ്ങൾക്ക് ഇഡി ഇതിനായി വിദേശകാര്യ മന്ത്രാലയം വഴി കത്തു നൽകി. ചൈന അടക്കമുള്ള രാജ്യങ്ങളിൽ ചോക്സിക്ക് സ്വത്തുണ്ടെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം, മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികൾക്ക് ആറംഗ ഉദ്യോഗസ്ഥ സംഘത്തെ അയക്കും.
സിബിഐയിലെയും ഇഡിയിലെയും ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും. മുതിർന്ന അഭിഭാഷകരുമായി അന്വേഷണ ഏജൻസികൾ ചർച്ച നടത്തി. ഹരീഷ് സാൽവെ അടക്കമുള്ള അഭിഭാഷകരുടെ ഉപദേശം തേടിയെന്നും വിവരമുണ്ട്. ബെൽജിയവുമായി വിദേശകാര്യ മന്ത്രാലയം ചർച്ച തുടങ്ങി. ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുമെന്ന് ചോക്സിയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തുമെന്നും ചോക്സിയുടെ അഭിഭാഷകൻ പറഞ്ഞു.