കൊച്ചി: അങ്കമാലിയിൽ ഒമ്പതര കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ടുപേർ പോലീസ് പിടിയിൽ. ഒഡിഷ കന്ധമാൽ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി ഭാലിയാർ സിംഗ് (22) എന്നിവരാണ് അങ്കമാലി പോലീസിൻ്റെ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അങ്കമാലിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്ഥിരമായി കഞ്ചാവ് കടത്തി വിൽപ്പന നടത്തുന്നവരാണിവർ. ഒഡിഷയിൽ നിന്ന് മൂവായിരം മുതൽ അയ്യായിരം രൂപ വരെ വിലയ്ക്കു വാങ്ങി ഇവിടെ പതിനയ്യായിരം, ഇരുപതിനായിരം രൂപ നിരക്കിൽ മൊത്തമായി കച്ചവടം നടത്തി ഉടൻ തന്നെ തിരിച്ചുപോകും. കുറച്ച് നാളുകളായി ഇവർ പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.
ഇൻസ്പെക്ടർ എ.രമേഷ്, എസ്.ഐമാരായ കെ.പ്രദീപ് കുമാർ, എം.എസ് ബിജീഷ്, അജിത്, എ.എസ്.ഐ നവീൻ ദാസ് , സീനിയർ സിപിഒമാരായ അജിത തിലകൻ, എം.ആർ മിഥുൻ, അജിത്കുമാർ, കെ.ആർ മഹേഷ്, സി പി ഒ മാരായ ഹരികൃഷ്ണൻ, അനസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.