കെഎസ്ആർടിസിയുടെ റൂട്ടുകളിൽ സ്വകാര്യബസുകൾക്ക് അനുമതി ലഭിച്ച സംഭവം: നിയമോപദേശം ലഭിച്ചിട്ടും അപ്പീൽ നൽകാതെ സർക്കാർ



തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ദീർഘദൂര കുത്തകറൂട്ടുകളിൽ സ്വകാര്യബസുകൾക്ക് അനുമതി നൽകിയ കോടതിവിധിക്കെതിരേ അപ്പീൽ നൽകാതെ സർക്കാർ. കോർപ്പറേഷന്റെ നിലനിൽപ്പ്‌ അപകടത്തിലാക്കുന്ന ഹൈക്കോടതിവിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ നിയമോപദേശം ലഭിച്ച് ഒരുമാസം പിന്നിടുമ്പോഴും നടപടിയുണ്ടായിട്ടില്ല. 31 സംരക്ഷിത റൂട്ടുകളിലെ 1700 സൂപ്പർക്ലാസ് സർവീസുകളുടെ വരുമാനമാണ് കെഎസ്ആർടിസിയുടെ നിലനിൽപ്പ്‌.

കെഎസ്ആർടിസിക്കുവേണ്ടി സ്കീം തയ്യാറാക്കുന്നതിൽ സംഭവിച്ച വീഴ്ചയാണ് കേസിൽ തിരിച്ചടിയായത്. ഈ അലംഭാവം അപ്പീൽ നൽകുന്നതിലും തുടരുകയാണ്. കെഎസ്ആർടിസിയിലെയും ഗതാഗതവകുപ്പിലെയും ചില ഉന്നതർക്ക് അപ്പീൽ നൽകുന്നതിനോട് യോജിപ്പില്ല.
അപ്പീൽസാധ്യത
കെഎസ്ആർടിസിക്ക് സംരക്ഷണം നൽകിയ സ്കീമിനെതിരേയുള്ള ആക്ഷേപങ്ങളിൽ ഒരു വർഷത്തിനുള്ളിൽ ഹിയറിങ് നടത്തി അന്തിമവിജ്ഞാപനം പുറത്തിറക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് വിധിയിൽ പറയുന്നു. എന്നാൽ, പുതിയ സ്കീമിനാണ് ഈ നിബന്ധന ബാധകം. ഭേദഗതി ചെയ്യുമ്പോൾ സമയപരിധി പാലിക്കേണ്ടെന്ന് കോടതിവിധികളുണ്ട്.
സ്വകാര്യബസുകാരുടെ ആക്ഷേപങ്ങളിൽ ഹിയറിങ് നടത്തുന്ന സ്ഥലം മുൻകൂട്ടി അറിയിച്ചില്ലെന്നും വാദങ്ങൾ തള്ളി ഒരോരുത്തർക്കും ഉത്തരവ് നൽകിയിട്ടില്ലെന്നുമാണ് മറ്റു കണ്ടെത്തലുകൾ. അവശ്യമായ വിവരം വിജ്ഞാപനത്തിനൊപ്പം നൽകിയിരുന്നുവെന്നും എഴുനൂറിലധികം എതിർവാദങ്ങൾ നേരിൽകേട്ടശേഷമാണ് സർക്കാർ തീരുമാനമെടുത്തതെന്നും നിയമോപദേശത്തിൽ പറയുന്നു. പ്രത്യേകം ഉത്തരവ് നൽകണമെന്ന് മോട്ടോർവാഹനനിയമത്തിൽ വ്യവസ്ഥയില്ല. ഇത് മുൻ കേസുകളിൽ സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്.
സർക്കാരിന്റെ അധികാരം
മോട്ടോർവാഹനനിയമം അധ്യായം ആറുപ്രകാരം ഏത് റൂട്ടും വിജ്ഞാപനം ചെയ്യുന്നതിനോ ഭേദഗതി വരുത്തുന്നതിനോ സംസ്ഥാനസർക്കാരിന് അധികാരമുണ്ട്. സ്വകാര്യമേഖലയെ പൂർണമായോ ഭാഗികമായോ ഒഴിവാക്കാം. ഇതു ചോദ്യംചെയ്യാൻ കഴിയാത്തതിനാൽ നടപടിക്രമം കൃത്യമല്ലെന്ന് പറഞ്ഞാണ് സ്വകാര്യബസുകാർ ഹൈക്കോടതിയെ സമീപിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال