പരാതിനല്‍കാന്‍ കൂട്ടുപോയ സ്ത്രീയുടെ കൈ പോലീസ് തല്ലിയൊടിച്ചെന്ന് ആരോപണം


തിരുവന്‍വണ്ടൂര്‍ (ആലപ്പുഴ): അയല്‍വാസിയായ സ്ത്രീയുടെ കുടുംബവിഷയവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതിനല്‍കാന്‍ കൂട്ടിനായി കൊണ്ടുപോയ സ്ത്രീക്ക് പോലീസിന്റെ മര്‍ദനമേറ്റതായി പരാതി. കൈക്കു മൂന്നു പൊട്ടലുണ്ട്. ചെങ്ങന്നൂരിലെ മുതിര്‍ന്ന പോലീസുകാരന്‍ മര്‍ദിച്ചെന്നാണു പരാതി.

തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് തറയില്‍ ടി.ബി. രാധയ്ക്കാണ് (53) മര്‍ദനമേറ്റത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും വനിത-മനുഷ്യാവകാശ കമ്മിഷനുകള്‍ക്കും പരാതിനല്‍കിയിട്ടുണ്ട്.
സംഭവത്തെപ്പറ്റി രാധ പറയുന്നത് : 'തിങ്കളാഴ്ച രാവിലെയാണ് അയല്‍വാസിയായ തറയില്‍ പടിഞ്ഞാറേതില്‍ ലീലാമ്മയ്‌ക്കൊപ്പം ചെങ്ങന്നൂര്‍ പോലീസില്‍ പരാതിനല്‍കാന്‍ പോയത്. തുടര്‍ന്ന് ഇരുവരും തിരികെ വീട്ടിലെത്തി. ചൊവ്വാഴ്ച ലീലാമ്മയ്‌ക്കൊപ്പം താമസിക്കുന്ന തുളസിയുമായി (പരാതിയില്‍ പരാമര്‍ശിക്കുന്ന വ്യക്തി) ഇവരുടെ വീട്ടിലെത്തിയ പോലീസ് രാധയെയും വിളിപ്പിച്ചു. പോലീസ് സാന്നിധ്യത്തില്‍ തുളസി തന്നെ അധിക്ഷേപിച്ച് വളരെ മോശമായ ഭാഷയില്‍ സംസാരിക്കുകയും അസഭ്യംപറയുകയും ചെയ്തു. ഇതു താന്‍ ചോദ്യംചെയ്തപ്പോള്‍ പോലീസുകാരന്‍ കൈയിലുണ്ടായിരുന്ന ഭാരമുള്ള വടിയുപയോഗിച്ച് പുറത്തും കഴുത്തിനു പിന്‍വശത്തും മര്‍ദിക്കുകയും കൈക്ക് ശക്തമായി അടിക്കുകയുമായിരുന്നു.'
കൈക്കു നീരുവന്നതോടെ രാധ പിന്നീട് ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടു പോയി. പോലീസുകാര്‍ രാധയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലാക്കി. തുടര്‍ന്ന് അവരെ പോലീസ് ജീപ്പില്‍ത്തന്നെ വീട്ടില്‍ കൊണ്ടുചെന്നാക്കി. അടുത്തദിവസം രാവിലെ എക്‌സ്-റേ എടുത്തു പരിശോധിച്ചപ്പോള്‍ ഇടതു കൈവിരലിനു മൂന്നു പൊട്ടലും ആഴമേറിയ മുറിവുമുണ്ട്. ദേഹത്ത് നീരുവെച്ചിട്ടുണ്ട്. രാധയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. പകരം രാധയുടെപേരില്‍ പോലീസ് കേസെടുത്തു.
ഉദ്യോഗസ്ഥന്‍ മര്‍ദിച്ചിട്ടില്ല
പരാതിയില്‍ ചെങ്ങന്നൂര്‍ എസ്എച്ച്ഒയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാധ മദ്യലഹരിയിലായിരുന്നു. ഉദ്യോഗസ്ഥന്‍ അവരെ മര്‍ദിച്ചിട്ടില്ല-എം. ബിനുകുമാര്‍, ഡിവൈഎസ്പി ചെങ്ങന്നൂര്‍
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال