ദോഹ: ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. തലസ്ഥാന നഗരിയായ ദോഹ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ പൊടിക്കാറ്റ് വീശിയടിച്ചു. ഈ സാഹചര്യത്തിൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശിച്ചു. കാലാവസ്ഥാ മാറ്റം സംബന്ധിച്ച് ഖത്തർ കാലാവസ്ഥാ വിഭാഗം നൽകിയ മുന്നറിയിപ്പിനു പിന്നാലെയാണ് ചൊവ്വാഴ്ച പുലർച്ചെയോടെ പൊടിക്കാറ്റ് തുടങ്ങിയത്.
പൊടിപടലങ്ങൾ കാരണം കാഴ്ച പരിധി ഒരു കിലോമീറ്ററിൽ താഴെയായി കുറഞ്ഞു. റോഡിലെ കാഴ്ചവരെ മറക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. തണുപ്പിൽ നിന്നും ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് പൊടിക്കാറ്റിന്റെ വരവ്. ഒരാഴ്ച്ചവരെ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. രാജ്യത്ത് താപനിലയും ഉയരും. തീരപ്രദേശങ്ങളില്‍ ശക്തമായ രീതിയില്‍ പൊടിക്കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമാവാനും തിരമാലകൾ ഉയരാനും സാധ്യതയുള്ളതിനാൽ കടലിനെ സമീപിക്കുന്നവർ ജാഗ്രത പാലിക്കണം.